Saturday, September 15, 2007

കുഴൂര്‍ വില്‍‌സണ്‍ - എന്നെയറിയില്ല

അയാള്‍ക്കെന്നെയറിയില്ല
എനിക്കയാളെയും

ഞങ്ങള്‍ക്കിടയില്
‍ഒരു തടാകമുണ്ട്‌
അതില്‍ നിറയെ മീനുകളും

ആ മീനുകള്‍ അയാളുടേതല്ല
എന്റേതുമല്ല

ആ മീനുകള്
‍ഞങ്ങളുടേതല്ല എന്നുള്ളതാണു
ഞാനും അയാളും തമ്മിലുള്ള ഒരു ബന്ധം

ആ തടാകത്തില്‍ ആകാശം വീണു കിടക്കുന്നുണ്ട്‌
അതിലെ മേഘച്ചെരുവുകളിലൂടെ
മീനുകള്‍ ഊളിയിടുന്നതെനിക്കു കാണാം
വീണുകിടക്കുന്ന മേഘങ്ങളെ
ചെറുതായെങ്കിലും അനക്കുന്നതു
മീനുകള്‍ തന്നെ

കിളികളെ പേടിയില്ലാത്ത
മീനുകളുണ്ടാകുമോ
വേണമെങ്കില്‍ തടാകത്തിലെ ആകാശത്തില്‍ നോക്ക്‌

ഇതെല്ലാം അയാള്‍ കാണുന്നുണ്ടാകുമോ
എന്നായി എന്റെ വിചാരം
എന്റെ വിചാരങ്ങള്
‍അയാളറിയുന്നുണ്ടാകുമോയെന്നും

അയാള്‍ തടാകത്തില്
‍കണ്ടതെന്തെന്നു സങ്കല്‍പ്പിക്കാന് ‍
എനിക്കായില്ല
അതിനു സമയം കിട്ടിയതുമില്ല

ആ എന്തെങ്കിലും വിചാരിക്കട്ടെ

അയാളുടെ കയ്യില്‍
ഒരു സിഗരറ്റുണ്ട്‌
എന്റെ കയ്യിലും സിഗരറ്റുണ്ടെന്നുള്ളതാണു
ഞങ്ങള്‍ തമിലുള്ള മറ്റൊരു ബന്ധം

എന്റെ സിഗരറ്റിന്റെ പുകയും മേഘങ്ങളും
സൗഹൃദത്തിലാണെന്നാണു എന്റെ വിചാരം
അതു കൊണ്ടാണല്ലോ ഞാന്
‍തടാകത്തില്
‍ചത്തുമലച്ചു കിടക്കുന്ന
മേഘങ്ങളെയോര്‍ത്തു ദുഖിക്കുന്നതു

അയാളുടേതങ്ങനെയല്ല
മുഖം കണ്ടാലറിയാം
ദുഖങ്ങളേയില്ല അയാള്‍ക്കു

ബോറടിച്ചിട്ടായിരിക്കും
അയാള്‍ സിഗരറ്റ്‌ വലിക്കുന്നത്‌

അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു

അയാളും ചിലപ്പോള്‍വെളുത്തായിരിക്കും ഇരുന്നിരുന്നതു
അമ്മ മറന്നു വച്ചപ്പോള്‍ കറുത്തതാകുമോ

ആകില്ലഅയാള്‍ കറുത്തതു തന്നെ

ആകാശം വീണുകിടക്കുന്ന
മേഘങ്ങളുടെ തടാകം
മേഘങ്ങളുമായികൂട്ടുകൂടി നടക്കുന്ന
എന്റെ പുകച്ചുരുളുകള്‍

കറുത്തതല്ലാത്ത ഞാന്‍

-------------------------------------------------------------------------------
കുഴൂര്‍ വില്‍‌സണ്‍
മലയാളത്തിലെ യുവകവിയും മാധ്യമപ്രവര്‍ത്തകനുമാണ്. ആനുകാലികങ്ങളിലും ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു.
"ഉറക്കം ഒരു കന്യാസ്ത്രീ" (ഖനി ബുക്ക്സ്‌), ചിത്രകാരന്‍ സി.സുധാകരനുമായി ചേര്‍ന്നു സ്ക്കൂളിനെക്കുറിച്ചുള്ള ചെറുകാവ്യം -" ഇ" (പാപ്പിയോണ്‍), "വിവര്‍ത്തനത്തിനു ഒരു വിഫലശ്രമം" (പ്രണത) ഹരിതകം.കോം പ്രസിദ്ധീകരിച്ച 10 കവിതകള്‍ അടങ്ങിയ ഇ-ബുക്ക്‌ എന്നിവയാണു ക്യതികള്‍. കവിതക്കുള്ള എന്‍.എം. വിയ്യോത്ത്‌ സ്മാരക പുരസ്ക്കാരം, അറേബ്യ സാഹിത്യ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
മുല്ലക്കാട്ട്‌ പറമ്പില് ‍ഔസേപ്പിന്റെയും അന്നകുട്ടിയുടെയും മകനായി 1975 സെപ്തമ്പര്‍ 10 നു
തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില്‍ ജനിച്ചു. ശ്രീക്യഷ്ണവിലാസം എല്‍.പി.സ്ക്കൂള്‍, ഐരാണിക്കുളം സര്‍ക്കാര്‍ സ്ക്കൂള്‍, പനമ്പിള്ളി സ്മാരക സര്‍ക്കാര്‍ കോളേജ്‌, സെന്റ്‌.തെരസാസ്‌ കോളേജ്‌ കോട്ടയ്ക്കല്‍, എസ്‌.സി.എംസ്‌ കൊച്ചിന്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. ചന്ദ്രിക ദിനപത്രം, ഡി-നെറ്റ്‌, കലാദര്‍പ്പണം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഏഷ്യാനെറ്റ്‌ റേഡിയോയില്‍ വാര്‍ത്താ അവതാരകന്‍. ദുബൈ പ്രസ് ക്ലബ് അംഗവും ദുബൈ മീഡിയ ഫോറം എക്സിക്യൂട്ടീവ് അംഗവുമാണ്. ഷാര്‍ജ ഔര്‍ ഓണ്‍ സ്ക്കൂളിലെ ഇംഗ്ലീഷ്‌ അധ്യാപികയായ മേരി മാത്യുവാണു ഭാര്യ.
കുഴൂര്‍ വില്‍സന്‍റെ കവിതകള്‍ക്ക് ഈ സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3 comments:

ബാജി ഓടംവേലി said...

കവിതയുടെ ആശയം പിടികിട്ടി
കൂടുതല്‍ അടിയാന്‍ മീനുകളെ അറിയണം.
കറുപ്പും - വെളുപ്പും നിറങ്ങളാണോ
അതോ മനസ്സിന്റെ അവസ്‌ഥകളോ?
കവിത നന്നായിരിക്കുന്നു

Anonymous said...

ആശയം മനസിലായില്ല മാഷെ..
അറിവില്ലായ്മയാണ്

Sanal Kumar Sasidharan said...

വളരെ നല്ല കവിത.താദാത്മ്യപ്പെടാത്തതുകളില്‍ നിന്നും കണ്ടെത്തുന്ന താദാത്മ്യപ്പെടലുകളാണ് ബന്ധങ്ങള്‍ എന്ന ദര്‍ശനത്തിന്റെ മനോഹരമായ അഖ്യാനം.ഈ കവിത കാണിച്ചുതന്നതിന് നന്ദി.